Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

11.3.10

ഒന്നും ഒന്നും.....

ഉദയ കിരണങ്ങളാലേഖനം ചെയ്തു നീ
ഉയര്‍ത്തിടും ചില അപ്രിയസത്യങ്ങള്‍
പരിഗ്രഹിച്ചു നീയൊരായിരത്തിലധികം
പരിശുദ്ധ വാഹകരാം നക്ഷത്രകന്യകളെ

അകല്‍ച്ചപോലെ നീ മറഞ്ഞനേരം
അസ്തമയമെന്നുരച്ചവരായിരം
അംബുധിയില്‍ സ്നാനം ചെയ്യാന്‍
അന്നുമെന്നപോല്‍ നീ തിരിഞ്ഞോടവെ
നിന്നെയനുഗമിച്ചതിനായ് ശപിച്ചു നീ
നിഴല്‍മാത്രം തെളിയിക്കയെന്നു നിലാവിനെ

എവിടെ നീയെന്നു തിരഞ്ഞു നോക്കാന്‍ വണ്ണം
മുങ്ങിനീര്‍ന്നവരായിരം സലിലത്തില്‍
അടിഞ്ഞു പോയവര്‍ കടലിന്‍ അടിത്തട്ടില്‍
അമര്‍ന്നു പോയവര്‍ ആയിരം വര്‍ഷക്കാലം

ഒടുവില്‍ സഹായത്രികനാമേതോ സാഹസികന്‍
ഒളിമങ്ങാതെ പുറത്തെടുത്തുര ചെയ്തു-
ഇതുതാനല്ലോ ഞങ്ങള്‍ വിളിക്കും രത്നമെന്നു-
ഞങ്ങള്‍ തന്‍ മുത്തും പവിഴവും ഇതുതാനല്ലോ

ചിപ്പിതന്‍ തലോടലേറ്റും വൈരക്കല്ലിനെ
ചിന്തിക്കാതനുകരിച്ചും, തിളക്കം നഷ്ട്ട-
പെടാതിരിക്കാന്‍ അശ്രമപരിക്രാന്തം ചെയ്തും നിങ്ങള്‍
താരകന്യകള്‍ കാതുസൂക്ഷിചെടുത്ത സംവൃദ്ധി
അനുസ്യൂതം പ്രവഹിക്കും കാലചക്രത്തിന്‍ തേരില്‍
കറങ്ങി തിരിഞ്ഞെത്തി മനുഷ്യന്‍റെ കാല്‍ക്കീഴില്‍..(july-2004)

13.11.09

സ്നേഹത്തിനമൃത്

ഇനിയെത്ര ദൂരം നടക്കണം ജീവിത-
മറുകരയെത്തുവാന്‍ നാം
ഇനിയെത്ര കര്‍മം നടത്തണം മാനുഷ-
ദുരിതങ്ങള്‍ തീര്‍ന്നീടുവാന്‍

ഇനിയെത്ര വൃത്താന്തസംഹിത തേടണം
ഒരു ബിന്ദു കാണുവാന്‍ നാം
ഇനിയെത്ര കാലം തപസ്സുചെയ്തീടണം
ഉണര്‍വിന്നൊളീ തേടി നാം

ഇനിയെത്ര ദൈവത്തെ പ്രീതിപ്പെടുത്തണം
നിറവിന്നിടമെത്തുവാന്‍
ഇനിയെത്ര മന്ത്രമുരയ്ക്കണം നിത്യവും
ഒരു പുലര്‍വേളയെത്താന്‍

ഇനിയെത്ര കാലം മറഞ്ഞു കിടന്നാലും
വര്‍ണം മറക്കുമൊ നാം
ഒരു ഋഷിവര്യന്റെ ശ്രേഷ്ഠതപോവന-
മാക്കുക ചിന്തകള്‍ നാം
ഒരുപിടി ജീവിത പൂക്കളില്‍ സ്നേഹ-
ത്തിനമൃതു നിറയ്ക്കുക നാം (July 2004)

24.10.09

വാക്കെനിക്കമ്മ...

നിഴല്‍
നിഴലിനെ പുണരുന്നു,
പറഞ്ഞ വാക്ക്‌ പോല്‍
അര്‍ത്ഥമില്ലാതെ ജനിക്കുന്നു.

അതേ, വാക്കുകള്‍
ചിലപ്പോള്‍ അങ്ങനെയാണ്
ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന
കൊറ്റിയെപ്പോലെ ജാഗരൂഗങ്ങളായിരിക്കും.
എന്നാല്‍ എപ്പോഴാണ് അവ
മൌനത്തിന്റെ അര്‍ദ്ധവാത്മീകങ്ങള്‍ തകര്‍ത്ത്
ചിന്താഖഗങ്ങളായി പറക്കുകയെന്നും
പ്രവചിക്ക വയ്യ.

വ്യഭിചരിക്കുന്ന തെരുവുജന്മത്തിന്റെ
വീര്‍പ്പുകള്‍ വികലമാക്കുക മാത്രമല്ല
യുദ്ധം കനക്കുന്ന രാഷ്ട്രതന്ത്രങ്ങളില്‍
അധിനിവേശത്തിന്‍ പടപ്പുറപ്പാടുകള്‍
പതിത ജീവിത തിരസ്കൃത ചിന്തതന്‍
ച്ചിതയോരുക്കുന്നതും നിന്നിനാല്‍ അംബേ

വീണ്ടും,
ആത്മാവും ആത്മാവും തമ്മില്‍
ആഭ്യന്തര കലാപങ്ങള്‍. (sept. 2009)

1.10.09

ഖജുരാവോ

അല്ല ശില്‍പ്പമേ,
ഞാന്‍ നിന്നെക്കുറിച്ച് പാടിനോക്കട്ടെ?
നിന്റെ കണ്ണീരു മാത്രമല്ല, യോനീസ്രവവും
എന്റെ കവിതയ്ക്ക് വിഷയമാക്കട്ടെ?

നിന്റെ രക്തം, നിന്റെ മാംസം
മലം മൂത്രം വിയര്‍പ്പുതുള്ളികളും
എവിടെയാണ് നീ ഒളിച്ചുവയ്ക്കുന്നത്?
നിന്റെ ഗര്‍ഭപാത്രം തുടിക്കാറുമില്ലേ?

മാറ് തുറന്ന പുരുഷന്മാരെ മാത്രമല്ല
ഗര്‍വ്വ് മൂടിയ കാമിനിമാരെയും നഗ്നയായ്
ഒരേ നിസംഗതയോടെ നീ നോക്കി നില്‍ക്കുന്നു.
നിന്നില്‍ സ്‌നേഹം ചുരത്താറില്ലേ പ്രിയേ?

തുണിവാരിക്കെട്ടി തുറന്നുകണ് ട കണ്ണനെ
വരി നിന്നുകാണുന്ന പെണ്ണിനെയോര്‍ക്കുമ്പോള്‍
നീയൊരു ദീര്‍ഘനിശ്വാസം പോലും പൊഴിച്ചിട്ടില്ലേ,
അവനില്‍ നിനക്കൊരു മോഹവുമില്ലേ പെണ്ണേ?

എന്റെ നഗ്നത ശ്ലീലം, നീന്റേത് മ്ലേച്ഛം
നിന്നെ ഏത് രാഗത്തില്‍ ഞാന്‍ പാടും?
എത്രനാള്‍ കൂടി നീ ഇങ്ങനെ നില്‍ക്കും
എത്ര സ്ഖലിച്ചാലാണ് നിന്നെ ഞാന്‍ അറിയുക? (August 2009)

(സ്ത്രീയുടെ കണ്ണീരിനെ വര്‍ണിക്കുന്ന കവികള്‍ അവളുടെ യോനീസ്രവത്തെ കുറിച്ച് പാടാത്തതെന്ത്? - മിലന്‍ കുന്ദേര)

24.8.09

ഓണമാണത്രെ.....

അദ്വൈതമന്ത്രങ്ങളുച്ചസ്തരം പ്രഘോഷി-
ച്ചോരു സംസ്‌കാരമെവിടെ വേറെ?
മിഥുനക്രൗഞ്ചങ്ങളെ അമ്പെയ്ത വേടനോട-
രുത് കാട്ടാളയെന്നലറിയ നാടെങ്ങുവേറെ?
ആയുധപ്പുരാകളാകുന്നിതാരാധനാലയം
ആ ദൈവനാടെങ്ങുപോയീ?

ഉത്തരാധുനികത പുല്‍കും പ്രബുദ്ധത
മരവിച്ചുനില്‍ക്കുന്ന മനസാക്ഷിമടകളില്‍
പട്ടിണി പരിവട്ടം മാത്രമെന്‍ ജീവിത-
മെന്നു പാടുന്നൊരീ മൂകര്‍, നല്‍കുന്ന ജൈവ-
സന്ദേശമറിയാതെ, അതില്‍ മൃതി തീണ്ടി
മരവിച്ചു നില്‍ക്കുന്ന സംസ്‌കാരമെങ്ങുവേറെ?

അറിവിന്റെ സര്‍വ്വജ്ഞപീഠം ചവിട്ടുവാന്‍
നിറവിന്റെ ഉല്‍പ്പത്തിയെവിടെയന്നറിയുവാന്‍
വിദ്യയര്‍ത്ഥിക്കുന്ന യുവസമൂഹം, ജീവനര്‍ച്ചിക്കും
അധികാരവര്‍ഗത്തിന്‍ ചുടലച്ചിരികളെ
കാതുവിളര്‍ക്കെ കേള്‍ക്കാന്‍, സഹിക്കാന്‍ വിധി-
കേട്ട സമത്വസുന്ദര നാടെങ്ങുവേറെ?

ഇന്നിതാ ഉയരുന്നു, ഒരുമതില്‍ വന്‍മതില്‍
ലോകാത്ഭുതങ്ങളില്‍ സ്ഥാനം പിടിക്കുവാന്‍
മലയാളനാടിനെ രണ്ടായി മുറിക്കുവാന്‍
ആംഗലേയത്തിന്റെ സ്വപ്നം തളിര്‍ക്കുവാന്‍
അധികാരവര്‍ഗം ചമച്ചെടുക്കും നൂതന-
അധിനിവേശങ്ങള്‍ക്ക് രൂപം പകര്‍ത്തുവാന്‍

അടിമകള്‍ക്കുടമകള്‍ തീണ്ടലതേകും വര്‍ണ-
ഭ്രഷ്ടുകല്‍പ്പിച്ചൊരാ തിരുരാജവീഥികള്‍
ഇവിടെയിനി പുതിയതാം രൂപം പിറക്കവേ
അതിവേഗവീഥിയാം സ്വപ്നം തളിര്‍ക്കുന്നു
കണ്‍പാര്‍ത്തുനില്‍ക്കുക, വരവേല്‍ക്കുവാന്‍ ഈ
നവരൂപത്തെ പാവങ്ങള്‍ സ്വപ്നത്തില്‍ കാണുക.

ഇത് ദൈവതത്തിന്റെ സ്വന്തനാടെന്നലറുന്ന,
അസുരന്‍ ഭരിക്കയും അച്ഛന്‍ മരിക്കയും ചെയ്യുന്ന
വിധവയാം നാടെങ്ങുവേറെ?
അധികാരവര്‍ഗ്ഗം ചമയ്ക്കും നിയതികള്‍ക്കി-
തിലില്ല, പങ്കില്ല, ഇനി പറയുവാനില്ല,
ഞാന്‍ പാഞ്ഞുപോയീ.......... (2004 August)



(പ്ലാച്ചിമടയും രജനി എസ് ആനന്ദും എക്‌സ്പ്രസ്സ് ഹൈവേയും കലുഷിതമാക്കിയ 2004 വര്‍ഷത്തെ ഓണാഘോഷത്തിന് കോളേജ് ഓഡിറ്റോറിയത്തില്‍ പാടിയത്. അഞ്ചുവര്‍ഷത്തെ പഴക്കമുണ്ട്, വിഷയത്തിനും വരികള്‍ക്കും)

10.8.09

വിട

വിട പറയുമ്പോള്‍:-
തുടിപ്പിച്ചു നിര്‍ത്താന്‍ കഴിയാത്ത മനസ്സിനെ
കരള്‍നൊന്തുകൊണ്‌ടേ മറന്നുകൊള്‍ക
അനുതാപമെങ്കിലും അകം നൊന്തുപാടാത്ത
ആഢ്യത്വമന്നേ തിരിച്ചുനല്‍ക
തളരുന്നൊരിന്ദ്രിയം ജന്മതാപങ്ങള്‍ തന്‍
അരണിയില്‍വച്ചേ കടഞ്ഞുകൊള്‍ക

അലിയുവാനാകാത്ത അമൃതമെന്നാകിലും
ചിരിതൂകി നിന്നേ വെടിഞ്ഞുകൊള്‍ക
ശ്രുതി മീട്ടുവാനായി വിരലുകള്‍ നീങ്ങാത്ത
കളിവീണയിനി നീ എറിഞ്ഞുകൊള്‍ക
ഇനിയൊന്നു കോര്‍ക്കുവാനാവാത്തൊരാനന്ദം
മറവിയില്‍ മുക്കി അകന്നുപോക....


ഇന്നലെ പറഞ്ഞത്‌:-
അകലാന്‍ തുടങ്ങുന്ന സൂര്യന്‍
അരുമയായ്‌ മണ്ണിനെ നോക്കി
അകലാതെ വയ്യെന്ന തിരിച്ചറിവില്‍
ആ കണ്ണുകള്‍ നന്നേ ചുവന്നിരുന്നു
മാഞ്ഞിടും ഇന്ന്‌ ഞാനെങ്കിലും ദേവികേ
മായില്ല നീയെന്റെ മാനസവനികയില്‍

തന്ത്രികള്‍ പൊട്ടിയ തംബുരുമീട്ടുവാന്‍
ഇനിയുമീ മുരളിയില്‍ രാഗം വിടര്‍ത്തുവാന്‍
എന്നനുരാഗമാം വൃന്ദാവനത്തിലെ
മായാമാരിവില്ലിന്റെ വര്‍ണത്തിനപ്പുറം
കാക്കുന്ന പൊന്‍മയില്‍പ്പീലിയായ്‌
സഖീ എന്‍ നെടുവീര്‍പ്പിന്റെ താളമാകും,
എന്‍ നൊമ്പരങ്ങള്‍ നീ പങ്കുവയ്‌ക്കും

മണ്ണാങ്കട്ട...... (09 august 2009)

29.6.09

സ്‌തോത്രം, സ്‌തോത്രം!!!

ഒന്ന്‌:
ഒരു പതിനായിരം സംവത്സരം നീണ്ട
അത്യുഗ്രതപസ്സിനു ശേഷം
ഞാനയാളെ വെളിച്ചത്താക്കി.
അയാള്‍ വിളിക്കപ്പെട്ടിരുന്നതോ,
ദൈവമെന്നായിരുന്നു.
ഇസ്രായോലിന്റെ ദൈവം,
പതിനൊന്നക്ഷൗഹിണിയെ ഏഴിനാല്‍
തളച്ചുതീര്‍ത്ത
മഹാഭാരതത്തിന്റെ ദൈവം.
കൈകള്‍ നീട്ടി ഞാന്‍ വിശുദ്ധ മക്കയില്‍
ദുഅ ഇരന്ന ദൈവം
എന്താണ്‌ നിനക്ക്‌ വേണ്ടത്‌?
വരം തരാനൊരുങ്ങുന്നു ദൈവം.
ഞാനാണിന്നും ലോകത്തിന്‌ നാഥനെന്ന
ഭാവം കളഞ്ഞില്ല ദൈവം, പാവം

എനിക്കുവേണ്ടതൊരു
തുള്ളിവെള്ളം.
പമ്പയും നിളയും
കുപ്പിയില്‍ കുളിരാതിരിക്കുമോ?

രണ്‌ട്‌:
പിളര്‍ന്നുകൊണ്ട്‌ പിറന്നുവീണ
കുരുവംശത്തിന്റെ മഹനീയത,
(ആദ്യസോദരനെ ചുട്ട
കായേനിന്‍ ധീരതയോ?)
വാഴ്‌ത്തുന്നു, അവരേ പുകഴ്‌ത്തുന്നു
നമുക്ക്‌ ചുറ്റും തീര്‍ക്കുന്നു
പത്മവ്യൂഹങ്ങള്‍, ഭേദിച്ച അഭിമന്യുവെവിടെ?
പുത്രഘാതകന്റെ ശിരസ്സറുക്കാന്‍,
പ്രതിജ്ഞ കാക്കാന്‍
പാര്‍ത്ഥന്റെ കഠോരഹൃത്തം ഏല്‍ക്കുന്നു,
അവനേ തുടരാന്‍
വെമ്പുന്നു നമ്മള്‍, അഭിനവഭാരതന്‍...

ജരന്മാരെത്തിരയുന്നു ജനിക്കും മുമ്പേ-
യറ്റ ശസ്‌ത്രങ്ങളൊക്കെയും
യാദവനാശം ഇന്നിന്‌ തിരക്കഥ
മാനവനാശമായി മാറട്ടെയെന്നോ? (june 2003)

7.3.09

ദുര

അടര്‍ന്നുതുടങ്ങിയ മൂലക്കല്ലുകള്‍ക്കും
ദുരമൂത്തു മാന്തിയ അടിവേരുകള്‍ക്കും
ചിലത്‌
പറയുവാനുണ്ട്‌.

ഇടിഞ്ഞുതുടങ്ങും മുമ്പേ മുലകള്‍ക്ക്‌
ഞാന്‍ പക്ഷേ
അന്യനായിക്കഴിഞ്ഞത്രേ..
തുടുപ്പു മായുന്ന നാളോര്‍ത്തായിരുന്നു
എന്നത്തെയും ഭയം.
അന്നൊക്കെ,

ഒരിക്കലും വരില്ലെന്നും
വന്നാല്‍ത്തന്നെ വിരു‌ന്നിനെന്നും ഞാന്‍,
വാടകക്കാശ്‌
കൃത്യമായിരിക്കണമെന്ന്‌ അവള്‍.
അതിനുംമുമ്പ്‌,

കാര്‍മേഘങ്ങള്‍
കഥകൊണ്ട്‌ മായില്ലെന്നവള്‍,
മഴയ്‌ക്കുമുമ്പേ
പെയ്‌തുതോരാമെന്നു ഞാന്‍. (march 2009)

19.2.09

പവിത്രൻ

വീട്ടില്‍;
മീന്‍ ചുട്ടെടുത്താല്‍
കപ്പയ്ക്ക് കൂട്ടാമെന്ന് മകള്‍.
പച്ചമീന്‍ ചുട്ടാലും കുളിക്കാതെ വന്നാലും
വാട നാറുന്നു എന്ന് ഭാര്യ.
വിറ്റ മീനിന്‍റെ പണമെണ്ണി
പുഞ്ചിരിച്ചത് ഒരു തെരുവ് വേശ്യ.

വഴിയില്‍;
മീന്‍കണ്ണ് പോലെ തുടിക്കുന്നു
നിന്‍റെ കണ്ണുകള്‍ എന്ന് കാമുകി.
മീനിനെ പോലെ വഴുക്കുന്നു
പൗരുഷമെന്നു ലേഡിഡോക്ടര്‍.
മീനായ്‌ അവതരിച്ച എന്‍റെ കൃഷ്ണന്‍
നീ തന്നെയെന്ന്‌ ഒരധ്യാപിക.

മുന്നില്‍;
ചീഞ്ഞ മീന്‍ പോലെ നിന്‍റെ
വാക്കുകള്‍ എന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍
കണ്ണാടിയില്‍ കണ്ണുകള്‍
ചത്തമീന്‍ പോലെ മലര്‍ന്നിരിക്കുന്നു.
തീക്കനല്‍ പാറിയ കണ്ണിലെ
കൃഷ്ണമണി പോലും തണുത്ത് വിറക്കുന്നു. (2007 ജൂൺ)

29.12.08

സൂനാമി ഒരോര്‍മയല്ല

പുതുവര്‍ഷത്തിനു വഴിതെറ്റുന്നു,
അനുവാദത്തിനു കാക്കുന്നു.
കടലെടുത്ത ആഴങ്ങളുടെ
കരിമ്പടം പുതച്ച പുതുവര്‍ഷം.
പ്രകമ്പനം കൊള്ളുന്ന ഭൂമിക്ക് മുകളില്‍
പ്രഹേളിക പോലെ ഞാന്‍ ചിരിക്കുന്നു, നീയും.

അഭയാര്‍ഥി ക്യാമ്പുകളില്‍ അന്നം വിളമ്പുമ്പോള്‍
അറിയാതൊഴിഞ്ഞ ഒരു വറ്റ് തേടി,
തിരകള്‍ ബലാല്‍ക്കാരം ചെയ്ത എച്ചില്‍ക്കരകളില്‍
തിരകളെ നോക്കാനൊരു മീന്‍കണ്ണ് തേടി,
ആള്‍ദൈവങ്ങള്‍ ആക്രാന്തപലായനം ചെയ്ത്
ശൂന്ന്യമാക്കിയ ശ്രീകോവിലുകളില്‍ ദൈവസാന്നിധ്യം തേടി.

കുമ്പസാരക്കൂട്ടില്‍ പോലും മനസുതുറക്കാത്ത
പള്ളീലച്ചനും കള്ളസന്ന്യാസിക്കുമൊപ്പം,
മുലപ്പാല് മുറിയാത്ത പിഞ്ചു ചുണ്ടുകളില്‍
മദപ്പാട് ചുരത്തുന്ന നികൃഷ്ടാ നിനക്കൊപ്പം.
ഈ വര്‍ഷപ്പിറന്നാള്‍ ഞാനുമോന്നാഘോഷിക്കട്ടെ,
വേറെയാരുണ്ടെനിക്കോന്നു കൂട്ടുകൂടാന്‍?

തല കുനിക്കണോ? ആവാം.
പക്ഷേ നട്ടെല്ല് ?
ഇല്ല, നട്ടെല്ലു കാലം വളച്ചുതന്നിത്താലി
കെട്ടുവാന്‍ ചൊന്നാല്‍ ഞാന്‍ ചെയ്യുകില്ല.
ആദിപാപത്തിന്നക്കരെ-
കാവല്‍ നില്ക്കുന്ന നാം തമ്മിലിത്രമാത്രം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു. നീ എന്നെയും. (dec.2008)

2.12.08

ഞാന്‍

അരികത്തമ്പിളി നിഴലുകള്‍ കുലുക്കിചിരിച്ചു -
പാല്‍നിലാവൊഴുക്കി തിമിര്‍ത്തെഴുന്നു ചോദിച്ചു
ആരാണ് നീ?

ഭവ്യതയാലുഴന്നു കൈക്കുമ്പിള്‍ നിറച്ചു
കോരിത്തരിച്ചു നിന്നു ഞാന്‍ തനിച്ചു ചോദിച്ചു
ആരാണ് ഞാന്‍?

നിനച്ചതോക്കെയും പിഴച്ചു പോകുന്ന
നിരാശഗാത്രത്തിന്‍ അതിര്‍വരമ്പുകള്‍ ചുഴന്നു ചിന്തിക്കാന്‍
കനലുപോല്‍ പഴുക്കും മനസിന്‍റെ കല്‍തുറുങ്കില്‍
അടച്ചുവെച്ചു ഞാന്‍ പതിതനായ് ചോദിച്ചു
ആരാണ് ഞാന്‍ ?

തനിക്ക് ഗന്ധര്‍വ്വഭാവമെന്ന് ഭാവിച്ച്
താന്‍ ദേവനെന്നു കല്‍പ്പിച്ചു വാഴുന്ന മര്‍ത്ത്യന്റെ കഴിവിലും
നിറവിലും വിശ്വാസ ഭാവങ്ങളൊക്കെയടുക്കി നിരീശ്വരവാദി-
യെന്നമര്‍ത്തി ഞാന്‍ ഭാവിച്ച പടങ്ങള്‍ തകര്‍ന്നെന്റെ
മനസെന്ന ആലിലതറയിലും ഇലകള്‍ പൊഴിഞ്ഞ
ചുറ്റമ്പലത്തിലും ഹിമാലയസാനുവില്‍ നട്ടുനനച്ച
കല്പകത്തിന്‍ മരം കടഞ്ഞ ശ്രീകോവിലും കടന്നു
ശീവേലി തൊഴുവാന്‍ കാത്തുനില്‍ക്കാതെ ഊട്ടുപുരയുടെ
വാതിലും തുറന്നക്ഷമനായ് ഊഴം കാത്തിരി-
ക്കവേ ഇന്നു ഞാനെന്നോടായ് തിരിച്ചുചോദിച്ചു
ആരാണ് ഞാന്‍ ?

ഇല്ല ദൈവമെന്നാര്‍ത്തു ഞാന്‍ പായവേ കാലില്‍
വെറുതെ തടഞ്ഞ കല്ലുകള്‍ കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തുവാന്‍
നിര്‍ബന്ധിതനാകുന്ന വേളയില്‍, പതിവിലും
ഹതാശനായ്‌ എന്നെ മറക്കുവാന്‍, ദൈവതമെന്നു
ചിന്തിച്ച് മറയുന്ന ജന്മം,
പതിതനാം മര്‍ത്ത്യന്റെ ജന്മം. അത്ര മാത്രം ഈ ഞാന്‍. (may 2005)

11.10.08

ചങ്ങമ്പുഴ

(മലരോളി തിരളും മധുചന്ദ്രികയില്‍ മഴവില്ക്കൊടിയുടെ മുനമുക്കി എഴുതുകയും
അദ്വൈതാമല ഭാവസ്പന്ദിത വിദ്വിന്‍മേഖലകളില്‍ വിഹരിക്കുകയും ചെയ്ത സൌന്ദര്യത്തിന്റെ, പ്രണയത്തിന്റെ, വൈരുധ്യത്തിന്റെ മഹാകവിയുടെ ഓര്‍മയ്ക്ക്)

ഇതാണിടപ്പള്ളി...
തിങ്ങിവിങ്ങിയ മലരണിക്കാടുകളെ
ഒരു വിങ്ങുന്ന മനസ് നട്ടുനനച്ച നാട്.
നിഴലും നിലാവും പ്രജ്ഞയില്‍ കരിപൂശിയ,
കാവ്യദേവത കാല്‍ചിലന്പിട്ട് നൃത്തമാടിയ,
അജപാല ബാലകന്‍ തന്റെ കുഞ്ഞാടിനോട്
കടം പറഞ്ഞു യാത്രപോയ നാട്

പണ്ട്
മംഗലാപുരത്ത് പോയപ്പോള്‍
ഇടപ്പള്ളി - 480 എന്ന് കുറിച്ച
മൈല്‍ക്കുറ്റി കണ്ടിരുന്നു.

ഇന്നു ഞാന്‍ പൂക്കള്‍ക്കിടയില്‍ ഇരിക്കയാണ്.
''വയലാര്‍ അവാര്‍ഡിന് നേരര്‍ഹര്‍
വീരന്റെ കൂലി എഴുത്തുകാര്‍'' എന്ന്
ആദ്യം ചെമ്മനം പൂത്തു.
പിന്നീട് പല കവികളും പൂത്തു. വിടര്‍ന്നു.
ഇന്നു സീരിയല്‍ നടനായ
ബാലന്‍ പണ്ടു പറഞ്ഞത് ശെരിയാണ്‌.
കവിതയില്‍ ജനാധിപത്യത്തിന്റെ കാലമാണ്.

ഒടുവിലൊടുവില്‍
ചുറ്റും നിറഞ്ഞ കവികളുടെ
വായ്നാറ്റം
ചെരിപ്പിന്റെ വാറില്‍ തുടച്ച്
ഞാന്‍ എഴുന്നേറ്റു പോകുമ്പോള്‍
വാതില്‍ക്കല്‍ വച്ച്
കൈകളില്ലാത്ത ഒരു പ്രതിമ
എന്നെ പിടിച്ചു നിര്‍ത്തി, ക്ഷുഭിതനായി
ചോദിച്ചു.
''അവര്‍ എന്താണ് വിളിച്ചത്?
നക്ഷത്രങ്ങളുടെ പ്രേമഭാജനമെന്നോ?
സ്നേഹഗായകന്‍ എന്നോ?
കാവ്യപ്രവാചകന്‍ എന്നോ?
മണിവീണ മീട്ടിയ കവി എന്നോ?
ഒടുവില്‍ പറഞ്ഞയാള്‍ ശെരിയായിരിക്കണം.
ഗന്ധര്‍വന്‍ എന്ന് നിനച്ചു കാണണം.
അതായിരിക്കണം ഒടുവിലായപ്പോള്‍*
തീര്‍ത്ഥവുമായി ആരും വരാതിരുന്നത്(october 2008)

(* അവസാനകാലത്ത് ആവശ്യത്തിനു ശുശ്രൂക്ഷ കിട്ടാതെയാണ് ചങ്ങമ്പുഴ മരിച്ചതെന്ന് വായിച്ചിട്ടുണ്ട് )

22.9.08

''സംശയം ഒരു രോഗമാണോ ഡോക്ടര്‍?''

ഒന്ന്:
തീരത്തെ പ്രണയിക്കുന്നില്ലെന്നു
തിരമാലകള്‍ ആണയിട്ടിട്ടും സൂര്യന്‍
അത്
അംഗീകരിച്ചു നല്‍കാത്തത് എന്താണ്?

മുടിയില്‍ കോര്‍ത്ത കൈവിരലുകളോടും
ചെവിയില്‍ വളര്‍ത്തുന്ന
പാമ്പിന്‍ കുഞ്ഞുങ്ങളോടും ആളുകള്‍
ഇങ്ങനെ പറയുന്നത് എന്താണ്?

നഗ്നമായ കഴുത്തുകള്‍ എന്നെ
അസ്വസ്ഥനാക്കുന്നല്ലോ....
നഗ്നത ആദ്യമായി കണ്ടപ്പോള്‍
പെണ്ണിനോട് തോന്നിയ വെറുപ്പ്
എനിക്കോര്‍മ വരുന്നല്ലോ...


രണ്ട്:
ഒരു കുന്നിന് ഒരു കുഴി
നിര്‍മിച്ച ഈശ്വരന്‍
ഒരു ചാണ്‍ വയറിന്
ഒരു നാഴി
അരിയെ നിര്‍മിക്കാന്‍ മറന്നതെന്താണ്?

ആള്‍ദൈവങ്ങള്‍ ആക്രാന്ത പലായനം
ചെയ്തിരുന്നില്ലെന്കില്‍
ഒരുപക്ഷെ സ്വര്‍ഗത്തില്‍ നിന്നും
സൂനാമി
ദുരിതാശ്വാസം ലഭിക്കുമായിരുന്നില്ലേ?

ദൈവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
അവര്‍ക്ക് നിവേദിക്കുന്ന പാല് കൊണ്ട്,
അവര്‍ക്ക് കാണിക്ക വെയ്ക്കുന്ന അരിമണികള്‍ കൊണ്ട്,
ഞങ്ങള്‍ പാല്‍പ്പായസം ഉണ്ട് കഴിയുമായിരുന്നില്ലേ?? (januvary 2006)

10.8.08

ഫ, ഫാരതം എന്നെഴുതുന്ന ഫ.

പ്രണവമാം പ്രളയശബ്ദത്തില്‍ നിന്നത്രേ
പ്രപഞ്ചത്തിന്‍ ഉല്‍പത്തിയെന്നു പഠിച്ചോരിന്ത്യ
അരുത് ഹിംസയെന്നാര്‍ത്തു പാടിക്കൊണ്ട്
ഇതിഹാസ കാവ്യം ചമച്ചോരീ ഇന്ത്യ.

എന്‍ മകന്‍ ഭരതന്‍ രാജ്യം ഭരിക്കണം,
നിന്‍ മകന്‍ രാമനോ വനവാസിയാകണം
എന്ന് വരം വാങ്ങി സംതൃപ്തിയടയുന്ന
കേകയരാജ്ഞി തന്‍ അന്തരംഗങ്ങളില്‍
അന്നേ പിളര്‍ന്നോരീ ഇന്ത്യ.

സോദരി തന്നേയാ പാണ്ഡവ പത്നിയെ
മുട്ടോളമെത്തിയ മുടി പിടിച്ചുലച്ചും,
നേര്‍ത്ത മാര്‍ക്കച്ച ബലമായഴിച്ചും
ഉടുപുടവ ചീന്തിയും
ഉള്‍തുടകളെ നനച്ചുകൊണ്ട് കണങ്കാലില്‍
തെളിഞ്ഞ നേര്‍രേഖയ്ക്ക് കടും ചുവപ്പേകിയ
രജരക്തത്തിന്‍ നിഗൂഡമാം ഉറവിടം
നഗ്നയായ്‌ നിര്‍ത്തുവാന്‍,
കണ്ടാസ്വദിക്കുവാന്‍
അട്ടഹസിക്കുവാന്‍ കാത്തുനിന്നീടുന്ന
ഹസ്തിനപുരത്തിന്റെ ധാ(ധൂ)ര്‍ത്തരാഷ്ട്രന്‍മാര്‍ക്ക്
നേര്‍ പിന്തുടര്‍ച്ചയാകുന്നെന്റെ ഇന്ത്യ.

വീര വിവേകും ഗാന്ധി മഹാത്മാവും
സ്വപ്‌നങ്ങള്‍ കണ്ടൊരീ ഇന്ത്യ.
സമാരാജ്യ ജീവിതം സാക്ഷാത്കരിക്കുവാന്‍
അന്നേ പുലര്‍ന്നോരീ ഇന്ത്യ, അവര്‍
നന്നേ അലഞ്ഞോരീ ഇന്ത്യ.

മുപ്പത്തി മുക്കൊടിയില്‍ പരം ദേവകള്‍
അഭയം തിരഞ്ഞോരീ ഇന്ത്യ.
ഹിന്ദു മുസല്‍മാന്‍ പാഴ്സിയും ബുദ്ധനും
ക്രിസ്തുവും ജൈനനും പിന്നെയുമോരായിരം
എണ്ണിയാല്‍ തീരാ കറുപ്പിന്‍ മതങ്ങളെ
എന്നി നാം തീര്‍ക്കാതോരിന്ത്യ.

നന്‍മുലക്കുഞ്ഞിന്നു സ്തന്യം പകരുന്ന
അമ്മപോലും രതിചിത്രചിഹ്നമാവുന്നോരീ ഇന്ത്യ
സ്വന്തം കുരുന്നിന്‍ ശവം ചുട്ടുതിന്നുന്നോരമ്മ തന്‍
കണ്ണിന്റെ ചോരയുടെ ഉപ്പുള്ള ഇന്ത്യ.

അമ്മേ ഇതു നിന്റെ മുഖപടം,
അഴിക്കായ്ക,
ഓര്‍ക്കാന്‍ മറക്കായ്ക ഇതു നിന്റെ നേര്‍പടം (august 2004)

27.7.08

നിനക്ക്....

''വേര്‍പാട് ഒഴികെ, അന്യോന്യമുള്ള
യാത്ര പറയല്‍ ഒഴികെ മറ്റൊന്നും
അവശേഷിക്കുന്നില്ല''...: ഖലീല്‍ ജിബ്രാന്‍


(മറയാന്‍ തുടങ്ങുന്ന സൂര്യന്‍
അരുമയായ് മണ്ണിനെ നോക്കി
അകലാതെ വയ്യെന്ന തിരിച്ചറിവില്‍
ആ കണ്ണുകള്‍ നന്നേ ചുവന്നിരുന്നു..)


നിനക്ക്....

പ്രിയേ നിന്‍ പതുത്ത കൈകളില്‍
പകര്‍ന്നു നല്‍കുവാന്‍ മിഴിച്ചിമിഴിലെ
അലകടല്‍ മാത്രം, അലകടല്‍ മാത്രം.
എനിക്ക് കണ്ണ് നീ, എനിക്ക് കാതു നീ,
എനിക്കുയിര് നീ, എനിക്ക് സര്‍വം നീ...
നിരാശത മൂടി തളര്ന്നിരിക്കുമെന്‍
ധമനികള്‍ വറ്റി വരണ്ടു പോകുമ്പോള്
‍അണഞ്ഞു പോകാതെനിക്ക് ജീവനം
തിരിച്ചു തന്നു നീ കൊതിച്ച ജീവിതം.
നിനക്കു നേദിക്കാന്‍ കുറിച്ച വാക്കുകള്‍
മനം കടഞ്ഞു ഞാനെടുത്ത നോക്കുകള്‍
ഉടച്ചു നീയിനി കുതിച്ചു പായുക
അമൂര്‍ത്തമാം സ്നേഹം തിരഞ്ഞുപോകുക.
മധുകണം തേടി തിരഞ്ഞു പൂക്കളില്‍
അലഞ്ഞിടും ചിത്രശലഭങ്ങള്‍ക്കൊപ്പം
പറന്നുയരുമ്പോള്‍ മറന്നിടായ്ക നീ..
നിനക്കു നല്‍കുവാന്‍ മിഴിച്ചിമിഴിലെ
കിനാവുകള്‍ മാത്രം, തളര്‍ന്നുറങ്ങുമ്പോള്‍
കിനാവുകള്‍ എന്റെ ഉടപ്പിരപ്പുകള്‍,
ശിഥില സ്വപ്‌നങ്ങള്‍ എനിക്ക് സാന്ത്വനം.
ഇതെന്നുമോര്‍ക്ക നീ, അറിഞ്ഞു പാടുക,
നിനക്കു പിന്നാലെ വരുന്നവര്‍ക്കിതിന്‍
പിഴവുകള്‍ തീര്‍ത്തു പകര്‍ന്നു നല്കുക
മുരളിക പേര്‍ത്തും തിരഞ്ഞു നോക്കായ്ക.. (july 2008)

16.6.08

യാത്ര....

ഓമനേ,
വിരഹികള്‍ നമ്മള്‍
ധരയും സൂര്യനും
കണക്കെയെന്കിലും
മുടിയില്‍ നിന്‍ സ്നിഗ്ധ-
മുകില്‍ വിരലുകള്‍
ആരണ്യ കാണ്ഡങ്ങള്‍
അലഞ്ഞു നീങ്ങുമ്പോള്‍....

ഇനിയും,
രാത്രി തന്‍
കറുത്ത തൊണ്ടയില്‍
സുഗന്ധമറ്റ രക്ത-
മുണങ്ങി നില്‍ക്കുമ്പോള്‍
വരണ്ട കണ്ണുകള്‍
ജനല്‍ തിരശ്ശീല
വലിച്ചു താഴ്ത്തുമ്പോള്‍...

ഇനിയുമെന്നാണെന്ന്
നിശബ്ദമാവുന്ന കണ്ണുകള്‍
ഈറനായ് ഇമ താഴ്ത്തുമ്പോള്‍,

''അരുതെന്ന് തടുത്തെന്റെ
കൈത്തണ്ടയമര്‍തുമ്പോഴു-
മച്ചൂ‌ട് പകരുവാന്‍
നീ സഖീ കൊതിച്ചിട്ടില്ലേ?
ഒരു മൃദുസ്മേരം ചുണ്ടില്‍ ഈ
'മുരളീരവം' കേള്‍ക്കെ വിടരാറില്ലേ..... (june 2008)

26.5.08

പ്രണയിക്കുമ്പോള്‍ സംഭവിക്കുന്നത്..

ഒന്ന്:
ഈറ്റുനോവ്
മഹാരാജ്ഞിയിലും
പെണ്‍ നായയിലും
ഒന്നെന്നു തര്‍ക്കിച്ച അവനെ
'അനുഭവിച്ചത് മാത്രം പറയുക'
എന്ന വാദത്തില്‍
അവള്‍ നിശബ്ദയാക്കി.

രണ്ട്:
വിഡ്ഢി...
പ്രണയാതുരനായ അവന്‍
രണ്ടാമതൊന്നു ആലോചിച്ചില്ല
വിളി കേള്‍ക്കാന്‍ ...
(അവന്‍ ഒരു വിഡ്ഢി ആയിരുന്നുവല്ലോ
വിശേഷിച്ചും അവളുടെ അരികില്‍)
''സുന്ദര വിഡ്ഢി''
പ്രതികരണത്തില്‍ ആവേശം കൊണ്ട
അവള്‍ ഉച്ചത്തില്‍ വിളിച്ചു. (june 2006)

28.4.08

പറയരുതാത്തത്‌....

പണ്ട്‌
പണ്ട്‌ പഞ്ചമിയെന്നൊരു പറയിക്ക്‌
ചില ക്രൂരസത്യങ്ങള്‍
പറഞ്ഞു കരയാനുണ്ടായിരുന്നു.
ഒഴിവാക്കപ്പെടലിന്റെ, ശ്രമിക്കലുകളുടെ
വേദനകള്‍.
അതിനുമെത്രയോ മുമ്പ്‌
ഒരു വരരുചി ബ്രാഹമണന്‌
സ്വന്തം ഭാഗം ന്യായീകരിക്കാനുണ്ടായിരുന്നു.
പക്ഷേ
വിധി അവളിലൂടെ
വിജയക്കൊടി പാറ്റിയപ്പോള്‍
പന്തിരുകുലമെന്ന്‌ ഓമനപ്പേരിട്ട്‌
പാന്ഥര്‍ക്കു വിട്ടുനല്‍കി
അയാള്‍ നടന്നു.
ചരിത്രത്തോളം കാലപ്പഴക്കം പറയുന്ന
മാതൃത്വത്തിന്റെ നിസഹായതയും പേറി
അവളും.
****
പണം ആളെക്കൊല്ലിയെന്നു പാക്കനാര്‍
പാടിയത്‌ അസൂയ കൊണ്ടാവില്ല.
മലകള്‍ ചില കല്ലുകള്‍ക്ക്‌
താഴേക്കടുക്കി
നിമിത്തങ്ങള്‍ കുറിച്ചുപുലമ്പി
നാരായണന്‍ എന്നൊരു ഭ്രാന്തന്‍.
ഉറ്റവരൊക്കെയും മറ്റവരായിട്ടും
കര്‍മബന്ധം ജന്മബന്ധത്തോടുടക്കിയവര്‍.
അവര്‍
സംസ്കൃതിയുടെ അടിത്തറ
സ്പോണ്‍സര്‍ ചെയ്തവര്‍.
****
കാലചക്രം കറങ്ങിത്തിരിഞ്ഞ്‌
ചരിത്രം ഇരുപത്‌ നൂറ്റാണ്ടുകള്‍
വായിച്ചു തീര്‍ക്കുമ്പോള്‍
അതിലൊരാള്‍ ഇന്നിന്റെ പ്രതിനിധി.
അധാര്‍മിക ജഠര സാമൂഹികങ്ങള്‍ക്കെതിരെ
കൊടുവാളുയര്‍ത്തിയ പന്തിരുകുലത്തിന്റെ
കൊടിയിലത്തെ കണ്ണി.
ഇന്നിന്റെ നായകന്‍ വായില്ലാക്കുന്നിലപ്പന്‍,
ഇന്നെന്റെ നാടിന്റെ സ്വത്വം.
പരിഭവിക്കാനുള്ള ഭാഷയറിയാത്ത
വായില്ലാക്കുന്നിലപ്പന്മാര്‍ ഇന്നിന്റെ അനിവാര്യത.
ഉത്തരാധുനികമെന്ന ഓമനപ്പേരില്‍ മുങ്ങി,
ശ്വാസം വിലങ്ങി, വിങ്ങി
സ്വപ്നങ്ങള്‍ പ്രജ്ഞയെ കാര്‍ന്നുതിന്നാളുന്ന,
മീന്‍ തിന്നുതീര്‍ക്കും ശവങ്ങളായി മാറുന്ന
മലയാളിയുടെ ധര്‍മ്മം.
അധിനിവേശങ്ങള്‍ക്കു മാപ്പുസാക്ഷികളാവുന്ന
നമ്മുടെ തന്നെ ധര്‍മ്മം.
അതല്ലാതെനിക്കാരുണ്ട്‌ ഒരു റോള്‍ മോഡല്‍?? (june 2004)

8.4.08

ചുവപ്പ്‌

ഒരാണ്ടില്‍
പന്ത്രണ്ടുതവണയും
പൂത്തതേതു മരം?
തീര്‍ച്ചയായും അത്‌ മാവല്ല,
മാമ്പഴച്ചാറിന്‌ കടും ചുവപ്പല്ലെന്ന്‌
അമ്മ പറഞ്ഞിട്ടുണ്ട്‌.

മതം കറുപ്പല്ലേ
അതിലെങ്ങിനെയാണ്‌
ചുവന്ന പൂക്കള്‍
വസന്തം വിടര്‍ത്തുക?

പൂക്കുമ്പോഴൊക്കെയും
പൂജിക്കപ്പെടുന്ന കാലത്തിലും
ഈ അമ്മ മരം / നന്മ മരം
നിരന്തരം ഒറ്റപ്പെടാന്‍ കാരണമെന്താവണം?? (january 2008)

25.3.08

കഥ

തടം കോരിയ
തെങ്ങിന്റെ തണലില്‍
വിയര്‍പ്പാറ്റി, തളര്‍ന്നി-
രുന്നച്ഛന്‍ പറഞ്ഞുചൊല്ലി.

വേദകാലത്തിന്‌ അപ്പുറത്തുനിന്നും
നരച്ച മന്ത്രത്തിന്റെ
പനി പിടിച്ച
ശബ്ദം.

'പും എന്ന നരകത്തില്‍ നിന്നും
കൈ പിടിക്കേണ്ടോന്‍,
ആഗ്രഹം തീരുന്ന അവസാനനാളില്‍
അര്‍ഘ്യം* തരേണ്ടോന്‍.'

"ത്ഫൂ, നീയോ?"

കണ്ണിന്നു മുന്നില്‍
പിടിച്ച കണ്ണാടിയില്‍
അച്ഛന(ന)ര്‍ത്ഥങ്ങള്‍ തിരയുന്നു
വീണ്ടും.

"മകനേ നിനക്കെങ്ങു ഭാവി?
നീ ചരിത്രമില്ലാത്തവന്‍.
ഉള്ളിന്റെയുള്ളിലെരിയുന്ന
നെരിപ്പോട്‌.
ഇന്നിനെത്തേടി അന്തിച്ചു പായുമ്പോള്‍
കാലത്തിന്‍ കാലില്‍
തറച്ച കൂമുള്ളു നീ.

പൂയ്യത്തിന്റെ നാലാം കാലില്‍ പിറന്നവന്‍,
നീ കുലം മുടിക്കുന്നവന്‍.
താതശാപത്തിന്‍ ബലിക്കറ പുരണ്ടവന്‍,
മാതൃവാല്‍സല്യത്തിന്‍ കഴുത്തറുത്തിട്ടവന്‍,
കാമിനീമേനിയില്‍ മേധം നടത്തുവോന്‍,
കാലനെ, കരിംകാലനെ മാത്രം നിത്യം ഭജിക്കുവോന്‍".

നിനക്കെങ്ങു ഭാവി?
നീ
ചരിത്രമില്ലാത്തവന്‍.
കുതറിച്ചുപായുവാന്‍
ഒരു പേരുമില്ലാത്തവന്‍.(june 2004)

*അര്‍ഘ്യം-അഷ്ടാദശോപചാരങ്ങളിലൊന്ന്‌.