11.3.10

ഒന്നും ഒന്നും.....

ഉദയ കിരണങ്ങളാലേഖനം ചെയ്തു നീ
ഉയര്‍ത്തിടും ചില അപ്രിയസത്യങ്ങള്‍
പരിഗ്രഹിച്ചു നീയൊരായിരത്തിലധികം
പരിശുദ്ധ വാഹകരാം നക്ഷത്രകന്യകളെ

അകല്‍ച്ചപോലെ നീ മറഞ്ഞനേരം
അസ്തമയമെന്നുരച്ചവരായിരം
അംബുധിയില്‍ സ്നാനം ചെയ്യാന്‍
അന്നുമെന്നപോല്‍ നീ തിരിഞ്ഞോടവെ
നിന്നെയനുഗമിച്ചതിനായ് ശപിച്ചു നീ
നിഴല്‍മാത്രം തെളിയിക്കയെന്നു നിലാവിനെ

എവിടെ നീയെന്നു തിരഞ്ഞു നോക്കാന്‍ വണ്ണം
മുങ്ങിനീര്‍ന്നവരായിരം സലിലത്തില്‍
അടിഞ്ഞു പോയവര്‍ കടലിന്‍ അടിത്തട്ടില്‍
അമര്‍ന്നു പോയവര്‍ ആയിരം വര്‍ഷക്കാലം

ഒടുവില്‍ സഹായത്രികനാമേതോ സാഹസികന്‍
ഒളിമങ്ങാതെ പുറത്തെടുത്തുര ചെയ്തു-
ഇതുതാനല്ലോ ഞങ്ങള്‍ വിളിക്കും രത്നമെന്നു-
ഞങ്ങള്‍ തന്‍ മുത്തും പവിഴവും ഇതുതാനല്ലോ

ചിപ്പിതന്‍ തലോടലേറ്റും വൈരക്കല്ലിനെ
ചിന്തിക്കാതനുകരിച്ചും, തിളക്കം നഷ്ട്ട-
പെടാതിരിക്കാന്‍ അശ്രമപരിക്രാന്തം ചെയ്തും നിങ്ങള്‍
താരകന്യകള്‍ കാതുസൂക്ഷിചെടുത്ത സംവൃദ്ധി
അനുസ്യൂതം പ്രവഹിക്കും കാലചക്രത്തിന്‍ തേരില്‍
കറങ്ങി തിരിഞ്ഞെത്തി മനുഷ്യന്‍റെ കാല്‍ക്കീഴില്‍..(july-2004)

13.11.09

സ്നേഹത്തിനമൃത്

ഇനിയെത്ര ദൂരം നടക്കണം ജീവിത-
മറുകരയെത്തുവാന്‍ നാം
ഇനിയെത്ര കര്‍മം നടത്തണം മാനുഷ-
ദുരിതങ്ങള്‍ തീര്‍ന്നീടുവാന്‍

ഇനിയെത്ര വൃത്താന്തസംഹിത തേടണം
ഒരു ബിന്ദു കാണുവാന്‍ നാം
ഇനിയെത്ര കാലം തപസ്സുചെയ്തീടണം
ഉണര്‍വിന്നൊളീ തേടി നാം

ഇനിയെത്ര ദൈവത്തെ പ്രീതിപ്പെടുത്തണം
നിറവിന്നിടമെത്തുവാന്‍
ഇനിയെത്ര മന്ത്രമുരയ്ക്കണം നിത്യവും
ഒരു പുലര്‍വേളയെത്താന്‍

ഇനിയെത്ര കാലം മറഞ്ഞു കിടന്നാലും
വര്‍ണം മറക്കുമൊ നാം
ഒരു ഋഷിവര്യന്റെ ശ്രേഷ്ഠതപോവന-
മാക്കുക ചിന്തകള്‍ നാം
ഒരുപിടി ജീവിത പൂക്കളില്‍ സ്നേഹ-
ത്തിനമൃതു നിറയ്ക്കുക നാം (July 2004)

24.10.09

വാക്കെനിക്കമ്മ...

നിഴല്‍
നിഴലിനെ പുണരുന്നു,
പറഞ്ഞ വാക്ക്‌ പോല്‍
അര്‍ത്ഥമില്ലാതെ ജനിക്കുന്നു.

അതേ, വാക്കുകള്‍
ചിലപ്പോള്‍ അങ്ങനെയാണ്
ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന
കൊറ്റിയെപ്പോലെ ജാഗരൂഗങ്ങളായിരിക്കും.
എന്നാല്‍ എപ്പോഴാണ് അവ
മൌനത്തിന്റെ അര്‍ദ്ധവാത്മീകങ്ങള്‍ തകര്‍ത്ത്
ചിന്താഖഗങ്ങളായി പറക്കുകയെന്നും
പ്രവചിക്ക വയ്യ.

വ്യഭിചരിക്കുന്ന തെരുവുജന്മത്തിന്റെ
വീര്‍പ്പുകള്‍ വികലമാക്കുക മാത്രമല്ല
യുദ്ധം കനക്കുന്ന രാഷ്ട്രതന്ത്രങ്ങളില്‍
അധിനിവേശത്തിന്‍ പടപ്പുറപ്പാടുകള്‍
പതിത ജീവിത തിരസ്കൃത ചിന്തതന്‍
ച്ചിതയോരുക്കുന്നതും നിന്നിനാല്‍ അംബേ

വീണ്ടും,
ആത്മാവും ആത്മാവും തമ്മില്‍
ആഭ്യന്തര കലാപങ്ങള്‍. (sept. 2009)

1.10.09

ഖജുരാവോ

അല്ല ശില്‍പ്പമേ,
ഞാന്‍ നിന്നെക്കുറിച്ച് പാടിനോക്കട്ടെ?
നിന്റെ കണ്ണീരു മാത്രമല്ല, യോനീസ്രവവും
എന്റെ കവിതയ്ക്ക് വിഷയമാക്കട്ടെ?

നിന്റെ രക്തം, നിന്റെ മാംസം
മലം മൂത്രം വിയര്‍പ്പുതുള്ളികളും
എവിടെയാണ് നീ ഒളിച്ചുവയ്ക്കുന്നത്?
നിന്റെ ഗര്‍ഭപാത്രം തുടിക്കാറുമില്ലേ?

മാറ് തുറന്ന പുരുഷന്മാരെ മാത്രമല്ല
ഗര്‍വ്വ് മൂടിയ കാമിനിമാരെയും നഗ്നയായ്
ഒരേ നിസംഗതയോടെ നീ നോക്കി നില്‍ക്കുന്നു.
നിന്നില്‍ സ്‌നേഹം ചുരത്താറില്ലേ പ്രിയേ?

തുണിവാരിക്കെട്ടി തുറന്നുകണ് ട കണ്ണനെ
വരി നിന്നുകാണുന്ന പെണ്ണിനെയോര്‍ക്കുമ്പോള്‍
നീയൊരു ദീര്‍ഘനിശ്വാസം പോലും പൊഴിച്ചിട്ടില്ലേ,
അവനില്‍ നിനക്കൊരു മോഹവുമില്ലേ പെണ്ണേ?

എന്റെ നഗ്നത ശ്ലീലം, നീന്റേത് മ്ലേച്ഛം
നിന്നെ ഏത് രാഗത്തില്‍ ഞാന്‍ പാടും?
എത്രനാള്‍ കൂടി നീ ഇങ്ങനെ നില്‍ക്കും
എത്ര സ്ഖലിച്ചാലാണ് നിന്നെ ഞാന്‍ അറിയുക? (August 2009)

(സ്ത്രീയുടെ കണ്ണീരിനെ വര്‍ണിക്കുന്ന കവികള്‍ അവളുടെ യോനീസ്രവത്തെ കുറിച്ച് പാടാത്തതെന്ത്? - മിലന്‍ കുന്ദേര)

24.8.09

ഓണമാണത്രെ.....

അദ്വൈതമന്ത്രങ്ങളുച്ചസ്തരം പ്രഘോഷി-
ച്ചോരു സംസ്‌കാരമെവിടെ വേറെ?
മിഥുനക്രൗഞ്ചങ്ങളെ അമ്പെയ്ത വേടനോട-
രുത് കാട്ടാളയെന്നലറിയ നാടെങ്ങുവേറെ?
ആയുധപ്പുരാകളാകുന്നിതാരാധനാലയം
ആ ദൈവനാടെങ്ങുപോയീ?

ഉത്തരാധുനികത പുല്‍കും പ്രബുദ്ധത
മരവിച്ചുനില്‍ക്കുന്ന മനസാക്ഷിമടകളില്‍
പട്ടിണി പരിവട്ടം മാത്രമെന്‍ ജീവിത-
മെന്നു പാടുന്നൊരീ മൂകര്‍, നല്‍കുന്ന ജൈവ-
സന്ദേശമറിയാതെ, അതില്‍ മൃതി തീണ്ടി
മരവിച്ചു നില്‍ക്കുന്ന സംസ്‌കാരമെങ്ങുവേറെ?

അറിവിന്റെ സര്‍വ്വജ്ഞപീഠം ചവിട്ടുവാന്‍
നിറവിന്റെ ഉല്‍പ്പത്തിയെവിടെയന്നറിയുവാന്‍
വിദ്യയര്‍ത്ഥിക്കുന്ന യുവസമൂഹം, ജീവനര്‍ച്ചിക്കും
അധികാരവര്‍ഗത്തിന്‍ ചുടലച്ചിരികളെ
കാതുവിളര്‍ക്കെ കേള്‍ക്കാന്‍, സഹിക്കാന്‍ വിധി-
കേട്ട സമത്വസുന്ദര നാടെങ്ങുവേറെ?

ഇന്നിതാ ഉയരുന്നു, ഒരുമതില്‍ വന്‍മതില്‍
ലോകാത്ഭുതങ്ങളില്‍ സ്ഥാനം പിടിക്കുവാന്‍
മലയാളനാടിനെ രണ്ടായി മുറിക്കുവാന്‍
ആംഗലേയത്തിന്റെ സ്വപ്നം തളിര്‍ക്കുവാന്‍
അധികാരവര്‍ഗം ചമച്ചെടുക്കും നൂതന-
അധിനിവേശങ്ങള്‍ക്ക് രൂപം പകര്‍ത്തുവാന്‍

അടിമകള്‍ക്കുടമകള്‍ തീണ്ടലതേകും വര്‍ണ-
ഭ്രഷ്ടുകല്‍പ്പിച്ചൊരാ തിരുരാജവീഥികള്‍
ഇവിടെയിനി പുതിയതാം രൂപം പിറക്കവേ
അതിവേഗവീഥിയാം സ്വപ്നം തളിര്‍ക്കുന്നു
കണ്‍പാര്‍ത്തുനില്‍ക്കുക, വരവേല്‍ക്കുവാന്‍ ഈ
നവരൂപത്തെ പാവങ്ങള്‍ സ്വപ്നത്തില്‍ കാണുക.

ഇത് ദൈവതത്തിന്റെ സ്വന്തനാടെന്നലറുന്ന,
അസുരന്‍ ഭരിക്കയും അച്ഛന്‍ മരിക്കയും ചെയ്യുന്ന
വിധവയാം നാടെങ്ങുവേറെ?
അധികാരവര്‍ഗ്ഗം ചമയ്ക്കും നിയതികള്‍ക്കി-
തിലില്ല, പങ്കില്ല, ഇനി പറയുവാനില്ല,
ഞാന്‍ പാഞ്ഞുപോയീ.......... (2004 August)



(പ്ലാച്ചിമടയും രജനി എസ് ആനന്ദും എക്‌സ്പ്രസ്സ് ഹൈവേയും കലുഷിതമാക്കിയ 2004 വര്‍ഷത്തെ ഓണാഘോഷത്തിന് കോളേജ് ഓഡിറ്റോറിയത്തില്‍ പാടിയത്. അഞ്ചുവര്‍ഷത്തെ പഴക്കമുണ്ട്, വിഷയത്തിനും വരികള്‍ക്കും)

10.8.09

വിട

വിട പറയുമ്പോള്‍:-
തുടിപ്പിച്ചു നിര്‍ത്താന്‍ കഴിയാത്ത മനസ്സിനെ
കരള്‍നൊന്തുകൊണ്‌ടേ മറന്നുകൊള്‍ക
അനുതാപമെങ്കിലും അകം നൊന്തുപാടാത്ത
ആഢ്യത്വമന്നേ തിരിച്ചുനല്‍ക
തളരുന്നൊരിന്ദ്രിയം ജന്മതാപങ്ങള്‍ തന്‍
അരണിയില്‍വച്ചേ കടഞ്ഞുകൊള്‍ക

അലിയുവാനാകാത്ത അമൃതമെന്നാകിലും
ചിരിതൂകി നിന്നേ വെടിഞ്ഞുകൊള്‍ക
ശ്രുതി മീട്ടുവാനായി വിരലുകള്‍ നീങ്ങാത്ത
കളിവീണയിനി നീ എറിഞ്ഞുകൊള്‍ക
ഇനിയൊന്നു കോര്‍ക്കുവാനാവാത്തൊരാനന്ദം
മറവിയില്‍ മുക്കി അകന്നുപോക....


ഇന്നലെ പറഞ്ഞത്‌:-
അകലാന്‍ തുടങ്ങുന്ന സൂര്യന്‍
അരുമയായ്‌ മണ്ണിനെ നോക്കി
അകലാതെ വയ്യെന്ന തിരിച്ചറിവില്‍
ആ കണ്ണുകള്‍ നന്നേ ചുവന്നിരുന്നു
മാഞ്ഞിടും ഇന്ന്‌ ഞാനെങ്കിലും ദേവികേ
മായില്ല നീയെന്റെ മാനസവനികയില്‍

തന്ത്രികള്‍ പൊട്ടിയ തംബുരുമീട്ടുവാന്‍
ഇനിയുമീ മുരളിയില്‍ രാഗം വിടര്‍ത്തുവാന്‍
എന്നനുരാഗമാം വൃന്ദാവനത്തിലെ
മായാമാരിവില്ലിന്റെ വര്‍ണത്തിനപ്പുറം
കാക്കുന്ന പൊന്‍മയില്‍പ്പീലിയായ്‌
സഖീ എന്‍ നെടുവീര്‍പ്പിന്റെ താളമാകും,
എന്‍ നൊമ്പരങ്ങള്‍ നീ പങ്കുവയ്‌ക്കും

മണ്ണാങ്കട്ട...... (09 august 2009)

29.6.09

സ്‌തോത്രം, സ്‌തോത്രം!!!

ഒന്ന്‌:
ഒരു പതിനായിരം സംവത്സരം നീണ്ട
അത്യുഗ്രതപസ്സിനു ശേഷം
ഞാനയാളെ വെളിച്ചത്താക്കി.
അയാള്‍ വിളിക്കപ്പെട്ടിരുന്നതോ,
ദൈവമെന്നായിരുന്നു.
ഇസ്രായോലിന്റെ ദൈവം,
പതിനൊന്നക്ഷൗഹിണിയെ ഏഴിനാല്‍
തളച്ചുതീര്‍ത്ത
മഹാഭാരതത്തിന്റെ ദൈവം.
കൈകള്‍ നീട്ടി ഞാന്‍ വിശുദ്ധ മക്കയില്‍
ദുഅ ഇരന്ന ദൈവം
എന്താണ്‌ നിനക്ക്‌ വേണ്ടത്‌?
വരം തരാനൊരുങ്ങുന്നു ദൈവം.
ഞാനാണിന്നും ലോകത്തിന്‌ നാഥനെന്ന
ഭാവം കളഞ്ഞില്ല ദൈവം, പാവം

എനിക്കുവേണ്ടതൊരു
തുള്ളിവെള്ളം.
പമ്പയും നിളയും
കുപ്പിയില്‍ കുളിരാതിരിക്കുമോ?

രണ്‌ട്‌:
പിളര്‍ന്നുകൊണ്ട്‌ പിറന്നുവീണ
കുരുവംശത്തിന്റെ മഹനീയത,
(ആദ്യസോദരനെ ചുട്ട
കായേനിന്‍ ധീരതയോ?)
വാഴ്‌ത്തുന്നു, അവരേ പുകഴ്‌ത്തുന്നു
നമുക്ക്‌ ചുറ്റും തീര്‍ക്കുന്നു
പത്മവ്യൂഹങ്ങള്‍, ഭേദിച്ച അഭിമന്യുവെവിടെ?
പുത്രഘാതകന്റെ ശിരസ്സറുക്കാന്‍,
പ്രതിജ്ഞ കാക്കാന്‍
പാര്‍ത്ഥന്റെ കഠോരഹൃത്തം ഏല്‍ക്കുന്നു,
അവനേ തുടരാന്‍
വെമ്പുന്നു നമ്മള്‍, അഭിനവഭാരതന്‍...

ജരന്മാരെത്തിരയുന്നു ജനിക്കും മുമ്പേ-
യറ്റ ശസ്‌ത്രങ്ങളൊക്കെയും
യാദവനാശം ഇന്നിന്‌ തിരക്കഥ
മാനവനാശമായി മാറട്ടെയെന്നോ? (june 2003)